എന്റെ ആദ്യത്തെ പോസ്റ്റ് ആണിത്.എന്ത് എഴുതണമെന്ന് അറിയില്ലായിരുന്നു എനിക്കറിയില്ല എങ്ങനെയാണ് ആ അച്ഛനും മകനും എന്റെ മനസിലേക്ക് ഓടി എത്തിയതെന്ന്. ഈ സംഭവം നടന്നിട്ട് കുറച്ചു കാലമായി.അതായത് 6 കൊല്ലം. ഇത്രേം കാലമായിട്ടും എനിക്കവരെ മറക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ വിചാരിക്കുന്നുണ്ടാവും 6 കൊല്ലം അത്ര വല്യ കാലയളവൊന്നുമല്ലല്ലോന്ന്. പക്ഷെ എന്റെ കാര്യം അങ്ങനല്ല. എന്നെ അടുത്തറിയാവുന്നോർക്കു മനസിലാവും എന്റെ ഓർമയുടെ ദൈർഖ്യം. ഇന്ന് നടന്ന കാര്യം നാളേക്ക് ഓർമ്മ കാണില്ല. അപ്പോൾ ഈ 6 കൊല്ലം നീണ്ട കാലയളവ് തന്നെ ആണ്.
അന്ന് എന്റെ അച്ഛച്ചൻ കോഴിക്കോട് ഒരു പ്രൈവറ്റ് ആശുപത്രിയിൽ കിടക്കുകയായിരുന്നു.വേറൊന്നുമല്ല എല്ലാ വയസ്സന്മാരെയും പോലെ പഞ്ചാരയിത്തിരി കൂടുതലായിരുന്നു.ഞാനും അമ്മയുമാണ് കൂട്ടിന്. ഒരു ദിവസം ഞാൻ മരുന്ന് വാങ്ങാനായി ഹോസ്പിറ്റൽ ഫാർമസിയിൽ പോയി. അവിടെ വലിയ നീണ്ട വരി. എനിക്ക് പോയിട്ട് തിരക്കൊന്നുമില്ലാത്തതിനാൽ ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു. എല്ലാ മലയാളികളെയും പോലെ മറ്റുള്ളവരെ നോക്കി സമയം നീക്കി.
ആശുപത്രിൽ പോലും പത്രാസ് കാണിക്കുന്നവരെ കണ്ടു ഞാൻ അമ്പരന്നിരുന്നു.പെട്ടന്ന് നോക്കുമ്പോ എന്റെ കസേരയ്ക്കടുത്ത് ഒരു കറുത്ത് മെല്ലിച്ച കൈ. നഖത്തിനടിയിലൊക്കെ ചെളി പുരണ്ടിരിക്കുന്നു. എനിക്ക് അറപ്പാണ് തോന്നിയത്. ഞാൻ വെറുതെ ആ മുഖത്തേക്കൊന്നു നോക്കി. ചെറിയ കുട്ടിയാണ്.പക്ഷെ മുഖം കണ്ടാൽ നല്ല പ്രായം തോന്നും.ഉന്തിയ പല്ലു കാരണം അവനു വായ പോലുമടയ്ക്കാൻ പറ്റുന്നില്ല. അടുത്ത് തന്നെ വേറൊരാൾ ഇരിക്കുന്നു. ഇതിനെ ഒന്ന് വലിച്ചു നീട്ടിയ രൂപം. അത് അവന്ടെ അച്ഛനാവുമെന്ന് ഞാൻ ഊഹിച്ചു.പണ്ടേ ഞാൻ ഊഹിക്കാൻ മിടുക്കിയാ.ആ ചെക്കൻ അച്ഛനെ തോണ്ടിക്കൊണ്ടിരിക്കുവാണ് .എന്താ കാര്യമെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല .അപ്പൊ എനിക്ക് തോന്നി ഞാൻ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് വിചാരിച്ചാവും അവൻ ഒന്നും പറയാത്തത്.
ഞാൻ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ വരിയിലേക്ക് നോക്കി നിന്നു .എന്നാലും ഞാൻ എന്റെ ചെവി അവിടെ പണയം വച്ച് കണ്ണ് മാത്രം മാറ്റി.അവനു വിശക്കുന്നു എന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്. അച്ചനാണെങ്കിൽ അത് കേൾക്കുന്നേ ഇല്ല. ആദ്യം ഞാൻ വിചാരിച്ചു എന്ത് ദുഷ്ടനാണീ അച്ഛൻ.അവനു എന്തെങ്കിലും വാങ്ങിച്ചു കൊടുത്തൂടെന്ന്. പിന്നെ ആലോചിച്ചപ്പോ എല്ലാ കുട്ടികളെയും പോലെ കോഴിക്കോട് ടൗണിലെത്തിയാൽ വരുന്ന വിശപ്പിന്റെ വിളിയാവും അവനു എന്ന് ഊഹിച്ചു. നേരത്തെ പറഞ്ഞല്ലോ ഊഹിക്കാൻ ഞാൻ ബഹു കേമിയാ. കുറച്ചു നാൾ മുമ്പ് വരെ എനിക്കും ഈ ഫുഡ്ഒമാനിയ ഉണ്ടായിരുന്നു. പാരഗൺ ഹോട്ടലിനടുത്തെത്തുമ്പോൾ വിശപ്പ് തുടങ്ങും. കോഴിക്കോട് സ്റ്റാൻഡിൽ എത്തിയാൽ ദാഹം.വിശപ്പ് മാറണമെങ്കിൽ ബിരിയാണി കഴിക്കണം. ദാഹം മാറാൻ ജ്യൂസും.ഞാൻ മനസ്സിൽ കരുതി ഇവൻ നമ്മുടെ ടീം തന്നെ.
അപ്പൊ എന്റെ മൊബൈലിൽ കോൾവന്നു.അമ്മയാണ്.മരുന്ന് വാങ്ങാനായി വന്നിട്ട് നേരം കുറെ ആയി.എന്റെ നിരീക്ഷണ പരമ്പര കാരണം സമയം പോയതറിഞ്ഞില്ല.വരി ഇപ്പോൾ കുറു വരി ആയിട്ടുണ്ട്.ഞാൻ എണീറ്റ് വരിയിൽ നിന്നു. ഞാൻ ആ വരിയിലെ അവസാനത്തെ ആളായിരുന്നു. ഞാൻ ശീട്ട് ഫാർമസിയിൽ കൊടുത്തു. നോക്കുമ്പോ അടുത്ത കൗണ്ടറിൽ ആ അച്ഛൻ നിക്കുന്നു. ശീട്ട് കൊടുത്ത ശേഷം എന്തൊക്കെയോ പറയുന്നുണ്ട്.എനിക്ക് കേൾക്കാൻ വയ്യ. എന്നാൽ ഫാർമസിസ്റ്റ് എന്റെ മനസ് മനസിലാക്കിയ പോലെ നല്ല ശബ്ദത്തിൽ തന്നെ മറുപടി പറഞ്ഞു. "ഇതിനു രണ്ടു ദിവസത്തേക്ക് 1000 രൂപയാവും.എന്താ എടുക്കട്ടേ?".ആ അച്ഛൻ ചുറ്റിലും നോക്കി.ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിചാരിച്ചിട്ടാവും പോക്കറ്റിൽ നിന്നു പൈസ പുറത്തേക്കെടുത്തു. അതിൽ ആകെ രണ്ടു 100 രൂപ നോട്ടുകൾ മാത്രേ ഉണ്ടായിരുന്നുള്ളു.അതെനിക്ക് ഉറപ്പാണ്.പിന്നെ 10 ഉം 20 ഉം ആയിട്ട് ഒരു നാലഞ്ച് നോട്ടുകളും.
അയാൾ ആ നോട്ടുകളിലേക്ക് നോക്കി കുറച്ചു നിന്നു. വീണ്ടും ആ ഫാർമസിസ്റ്റ് വളരെ ഉച്ചത്തിൽ തന്നെ പറഞ്ഞു.വാങ്ങുന്നെങ്കിൽ വാങ്ങിക്ക്.ഞങ്ങൾക്കു വേറെ പണിയുണ്ട്. അയാൾ ശബ്ദം കുറച്ചു അവരോടായി പറഞ്ഞു.എന്റെ കൈയിൽ അത്ര പൈസയില്ല. മോന്റെ മരുന്ന് മുടക്കരുതെന്നാ ഡോക്ടർ പറഞ്ഞത്.ഓന് ഹാർട്ടിനാ പ്രശ്നം.വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. കടമായിട്ട് തന്നാ മതി. പെട്ടന്ന് തന്നെ തന്നു തീർത്തോളം.ഫാർമസിസ്റ്റ് അത് കേട്ടത് പോലുമില്ലെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും എന്റെ മരുന്ന് കിട്ടിയിരുന്നു.ഒരു സഞ്ചി നിറയെ മരുന്നും പിടിച്ചു ഞാൻ കുറച്ചു നേരം അവിടെ നിന്നു. ആരെങ്കിലും പൈസ കൊടുക്കുമോന്നറിയാനായിട്ട്. ആരും കൊടുത്തില്ലെന്നല്ല നോക്കിയത് പോലുമില്ല അവരെ. അപ്പോഴേക്കും എനിക്ക് വീണ്ടും കോൾ വന്നു. ഞാനും ബാക്കിയെല്ലാ ആമകളെയും പോലെ കഴുത്തു എന്നില്ലേക്ക് തന്നെ വലിച്ചു സ്വന്തം കാര്യവും നോക്കി പോയി.
ഞാൻ അന്നൊക്കെ ആശ്വസിക്കുമായിരുന്നു എന്റെ കൈയിൽ പൈസ ഇല്ലാത്ത കൊണ്ടാണ് ഞാൻ സഹായിക്കാതിരുന്നത് എന്നൊക്കെ.പക്ഷെ എനിക്കും പലതും ചെയ്യാൻ സാധിക്കുമായിരുന്നു.ഞാൻ വിചാരിച്ചാലും എങ്ങനെയെങ്കിലുമൊക്കെപൈസസംഘടിപ്പിക്കാൻകഴിയുമായിരുന്നു.അന്ന് ഞാൻ അത് ചെയ്‌തില്ല. ഇത് ഞാൻ ഇവിടെ പറഞ്ഞത് നാളെ ചിലപ്പോൾ നിങ്ങളുടെ മുമ്പിലാവും ഇങ്ങനൊരാൾ നില്കുന്നത്.എന്നെ പോലെ അല്ലെങ്കിൽ ബഹു ഭൂരിപക്ഷം പേരെ പോലെ ആമയാവാതെ അയാളെ സഹായിക്കുക. നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് പോലെ കുറച്ചു കടലാസ് കഷണങ്ങൾ നേടാൻ പോവുന്നതോ ഒരു ജീവനും. എനിക്ക്ഇന്നുംആ അച്ഛനും മോനും ആരാണെന്നൊന്നും അറിയില്ല.എങ്കിലും ആ മോൻ ഇന്നും ജീവിച്ചിരിക്കുന്നെന്ന് കരുതാനാണെനിക്കിഷ്ടം.
Related Articles
This post first appeared on കാനàµà´¤à´¾à´°à´¿à´®àµà´•àµà´•àµ, please read the originial post: here