Get Even More Visitors To Your Blog, Upgrade To A Business Listing >>

അണികളെ... നിങ്ങൾ ക്യൂവിലാണ് ....



                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്    ഫൈസൽ    തിരിഞ്ഞു  നോക്കിയത്  .നാലഞ്ചു പേർക്ക് പിറകിലായി ജയകൃഷ്ണൻ."ഇവൻ  ഇവിടെയെത്തിയോ.." ദേഷ്യം ഇരച്ചു കയറിയ മുഖത്തോടെ അവൻ പിറുപിറുത്തു.ഒരു കൂട്ടുകാരനായല്ല കൂടെപ്പിറപ്പായാണ് അവനെ താൻ കരുതിയത് .പക്ഷേ ..അവൻ തന്നെ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .

ഒരു പരുങ്ങലോടെ ജയകൃഷ്ണൻ ഫൈസലിന്റെ അടുത്തേക്ക് വന്നു."അളിയാ  സോറി  അപ്പോഴത്തെ  ഒരു  ദേഷ്യത്തിന് ...അവന്മാരൊക്കെ  പിരി  കേറ്റിയപ്പോ  ഞാൻ   അറിയാതെ  ചെയ്തു  പോയതാ ...."


"സാരമില്ലെടാ  ..എന്നാലും  ഒന്നാം ക്ലാസ് മുതൽ  നമ്മൾ  ഒരുമിച്ചു  പഠിച്ചതല്ലേ.ഒരുമിച്ച് നടന്നതല്ലേ.എന്നിട്ടും നിനക്ക്  എങ്ങനെ  തോന്നി ...?" ഉത്തരം പ്രതീക്ഷിച്ചില്ലെങ്കിലും ഫൈസൽ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു." എന്നാലും.... നിനക്ക് എന്റെ മുഖത്തു വെട്ടുമ്പോൾ  കൈ പോലും  വിറച്ചില്ലേ ...ഹൊ ..അമ്പത്തൊന്നു വെട്ടുകൾ....ആലോചിക്കുമ്പോൾ എനിക്ക് പോലും ദേഹം  വിറയ്ക്കുന്നു ..."

"കിട്ടാൻപോകുന്ന പണത്തേക്കാളും.. പാർട്ടിക്കാർക്കിടയിലെ സ്‌ഥാനം ..നേതാക്കളുടെ അഭിനന്ദനം ... ഇതൊക്കെ ആലോചിച്ചപ്പോൾ അന്ന് കൂട്ടുകാരൻ എന്നതിനേക്കാൾ നീ എനിക്ക് എതിർ പാർട്ടിയിലെ ഒരു ശല്യം മാത്രമായി തോന്നിപ്പോയി..."ഒരു നിമിഷം ജയകൃഷ്ണൻ എന്തോ ആലോചിച്ചു നിർത്തി..

"അപ്പൊ അങ്ങനെ തോന്നി...  പക്ഷേ പിറ്റേന്ന്  മുതൽ നിന്നെയോർത്തു നീറി നീറിയാണ് ഞാൻ കഴിഞ്ഞത്.നിന്റെ അമ്മയുടെയും ഭാര്യയുടെയും കരച്ചിൽ ...അത് മറ്റുള്ളവർ പറഞ്ഞു അറിഞ്ഞപ്പോൾ ...ആത്മഹത്യ ചെയ്താലോ എന്ന് പോലും തോന്നി ...എന്തായാലും അതിന്റെ ആവശ്യം വന്നില്ല ..നമ്മുടെ കൂട്ടുകാരൻ ബിനീഷും  നിന്റെ കുറെ പാർട്ടിക്കാരും  കൂടി വന്നു ഇന്നലെ എനിക്കുള്ള ടിക്കറ്റും തന്നു....എന്റെ ദേഹത്തു അവരും  വെട്ടി അമ്പത്തൊന്ന് ...ആ സമയത്തു ..അളിയാ ..നിന്റെ മുഖമായിരിന്നു എന്റെ മുന്നിൽ  "

ഒരു വിതുമ്പലോടെ സംസാരം  നിർത്തിയ ജയകൃഷ്ണൻ തുടർന്നു ..."ഇപ്പൊ എന്നെയും വീട്ടുകാരെയുമോർത്ത്  അവനും കരയാൻ തുടങ്ങിക്കാണും....എന്നെ വെട്ടാൻ അവനു കിട്ടിയ ആരോഗ്യത്തിൽ എന്റെ അമ്മ വിളമ്പിയ ആഹാരം കൂടി  ഉണ്ടായിരുന്നല്ലോ..."

അവന്റെ   കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീരിൽ നിറഞ്ഞതു നിസ്സഹായതയോ നിരാശയോ എന്നറിയില്ല പക്ഷേ അത് ഫസലിനും  ഉള്ളു പിടയുന്നതായിരുന്നു..പെട്ടെന്ന്  ഒരു ഞെട്ടലോടെ..വിഹ്വലതയോടെ  അവൻ  പിറകിലേക്ക് തിരിഞ്ഞു നോക്കി..ആ ആൾക്കൂട്ടത്തിൽ ബിനീഷിന്റെ മുഖം അവൻ തിരഞ്ഞു.ഹാവൂ അവൻ ഇത് വരെ എത്തിയിട്ടില്ല ... അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ആകെയുള്ള ആശ്രയം അവനാണ്.

"ഇന്നലെ വരെ നമ്മൾ ഫൈസലും  ജയകൃഷ്ണനുമായിരുന്നു. ഇന്ന് നമ്മൾ രക്തസാക്ഷിയും ബലിദാനിയും...നിനക്ക് വേണ്ടി ബക്കറ്റു പിരിവ് അവിടെ തകൃതിയായി നടക്കുന്നുണ്ട് ....ഇനി എന്റെ പേര് പറഞ്ഞു ഞങ്ങടെ ലോക്കൽ നേതാക്കൾക്ക് കേന്ദ്ര നേതാക്കളോട് വില പേശി വിഹിതം വാങ്ങണം ...ഞങ്ങൾക്ക് പിരിവു തരാൻ നാട്ടുകാർക്ക് ഇപ്പോഴും മടിയാണല്ലോ."ജയകൃഷ്ണന്റെ വാക്കുകൾ ഫൈസലിനെ ചിന്തയിൽ നിന്നുണർത്തി.

ഹാ ..എന്തായാലും നിന്റെ  സഖാവ് ഗൾഫിലെ കടമൊക്കെ തീർത്തു എന്നാ കേൾക്കുന്നത് .നേതാവും മക്കളും ഒക്കെ ഇന്ന് ദുബായിൽ അടിച്ചു പൊളിക്കുന്നുണ്ട്.എന്റെ  നേതാവ് ഇനി കറങ്ങാനുള്ള പുതിയ സ്‌ഥലം തിരക്കി ഗ്ലോബ് തിരിച്ചുകൊണ്ടിരിക്കുന്നു.എന്നാലും ..അതിലൊരു പങ്കു നമ്മുടെ പേരിലുള്ള പണപ്പിരിവിൽ നിന്നായിരിക്കും എന്ന് ആലോചിക്കുമ്പോൾ....ഇവർക്ക് വേണ്ടിയായിരിന്നല്ലോ അല്ലെങ്കിൽ ഇവർ കാണാൻ വേണ്ടിയായിരുന്നല്ലോ..നമ്മൾ തമ്മിലടിച്ചത്...

"ഈ തിരിച്ചറിവ് കഴിഞ്ഞയാഴ്ച നമുക്ക് രണ്ടുപേർക്കുമുണ്ടായിരുന്നെങ്കിൽ വീട്ടുകാരെയും നാട്ടുകാരെയും വിട്ട്  ഇന്ന് എങ്ങോട്ടെന്നറിയാത്ത ഈ യാത്രയ്ക്ക് ഊഴം കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു".നിരാശയോടെ ഫൈസൽ പറഞ്ഞു നിർത്തി .




കുറച്ചു സമയത്തിന് ശേഷം ......


ഒടുവിൽ രണ്ടുപേരും ആ വാഹനത്തിൽ  അടുത്തടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .പെട്ടെന്ന് ..അടുത്ത് വന്നിരുന്ന ആളെ കണ്ടു രണ്ടു പേരും ഞെട്ടി ..തങ്ങളുടെ ആത്മാർത്ഥ സുഹൃത്തായിരുന്ന  സുലൈമാൻ  ..

ഡാ ... സുലൈമാനെ ...

ഐ ആം നോ സുലൈമാൻ...ഐ ആം ജിഹാദി ...അൽ ജിഹാദി..

നീ... സിറിയയിൽ ആട് മേയ്‌ച്ചു  ജീവിക്കാൻ പോയതല്ലേ... 

ഡാ ഫൈസലേ .....ആ ഉസ്താദ് എന്നെ  ചതിച്ചതാ ..സിറിയയിലേക്കെന്നും പറഞ്ഞു ആദ്യം ഉഗാണ്ടയിലേക്കാ  കൊണ്ട് പോയത്. പിന്നെ അവിടെ വച്ച് പരിചയപ്പെട്ട വേറൊരു ഉസ്താദ് പറഞ്ഞു  ...ഭൂമിയിൽ ആട് മേയ്ച്ചു  നടക്കുന്നതിലും നല്ലത് സ്വർഗ്ഗത്തിലെത്തി ഹൂറിമാരോടൊത്തു ജീവിക്കുന്നതാണെന്ന് ...അങ്ങനെ ഞാൻ  അഫ്ഗാൻ വഴി   ബോബെയിലെത്തി... ഒരു ബോംബും പൊട്ടിച്ചു  ഇപ്പൊ ഇവിടെയുമെത്തി ..ഇനി സ്വർഗത്തിൽ  നല്ല അടിപൊളി  ജീവിതം ജീവിക്കണം ..പരലോക ജീവിതത്തിൽ മദ്യപ്പുഴയിൽ ഞാൻ നീരാടും...

അല്ല സുലൈമാനെ ....ഇതൊക്കെ നിനക്ക് ഹറാമല്ലെ....

അതൊക്കെ ഒൺലി ഇൻ ഇഹലോകജീവിതം...പരലോകത്തു ഒരു ഹറാമും ഇല്ല ...ഹാ..

"ഓ ഇവന്റെ മണ്ടത്തരം ഇതുവരെ മാറിയില്ലേ ...."രക്തസാക്ഷി ബലിദാനിയുടെ ചെവിയിൽ പിറുപിറുത്തു .

"ഉവ്വാ... അവനെക്കാൾ ബുദ്ധിമാന്മാരായതുകൊണ്ടാണല്ലോ നമ്മൾ രണ്ടുപേരും അവന്റെ തൊട്ടടുത്ത് തന്നെ വന്നിരിക്കുന്നത്..." ബലിദാനിയുടെ മറുപടി കേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു.

അങ്ങനെ ഭൂമിയിൽ മറ്റൊരിടത്തു അവരുടെ കുടുംബങ്ങൾ.. കണ്ണീരോടെ... മറ്റുള്ളവരുടെ ദയവിൽ... ജീവിതത്തെ നോക്കി പകച്ചു നിൽക്കുമ്പോൾ.. പുതിയ ജന്മത്തിലേക്കോ പുതിയലോകത്തിലേക്കോ എന്നറിയാതെ ബലിദാനിയും രക്തസാക്ഷിയും  ജിഹാദിയും ഒരുമിച്ച് അവരുടെ  യാത്ര തുടങ്ങി ....








This post first appeared on ഈ-ലോകവും... ഞാനും., please read the originial post: here

Share the post

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

×

Subscribe to ഈ-ലോകവും... ഞാനും.

Get updates delivered right to your inbox!

Thank you for your subscription

×