Get Even More Visitors To Your Blog, Upgrade To A Business Listing >>

സിനിമ -മലയാളം തമിഴ് ന്യൂ ജെനറേഷന്‍

                    മലയാളത്തില്‍ പുതുമുഖ ചിത്രങ്ങള്‍ക്കും പരീക്ഷണ ചിത്രങ്ങള്‍ക്കും ഇത്  സന്തോഷത്തിന്‍റെകാലമാണെന്ന് തോന്നുന്നു.തിരശീലയിലും പുറകിലും പുതിയ പേരുകള്‍ ഉയര്‍ന്നു കേട്ടു തുടങ്ങി. .പുതിയ തലമുറയിലെ സിനിമാപ്രവര്‍ത്തകര്‍ വിജയാരവം മുഴക്കുമ്പോള്‍ ന്യൂ ജെനറേഷന്‍ സിനിമ അല്ലെങ്കില്‍ മള്‍ട്ടിപ്ലെക്സ്‌  സിനിമ എന്നിങ്ങനെ പുതിയ വാക്കുകള്‍ കൂടി മാധ്യമങ്ങളില്‍ നിറയുന്നു . 2010 ല്‍ രഞ്ജിത് ശങ്കറിന്‍റെ 'പാസഞ്ചര്‍' എന്ന ചിത്രം തുടങ്ങി വച്ച മാറ്റം ട്രാഫിക്കും സാള്‍ട്ട് ന്‍ പെപ്പറും കടന്നു 22 ഫീമയില്‍ കോട്ടയത്തിലെത്തി നില്‍ക്കുമ്പോള്‍ സൂപ്പര്‍താര സങ്കല്‍പ്പത്തിലും ഇളക്കം തട്ടിതുടങ്ങിയിരിക്കുന്നു.സംവിധായകന്‍റെയും തിരക്കഥാകൃത്തിന്റെയും പേരില്‍ വീണ്ടും സിനിമകള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതില്‍ രാജേഷ്പിള്ളയും ആഷിക് അബുവും അനൂപ്മേനോനും മാത്രമല്ല ഒരുകാലത്ത് സുപ്പര്‍താരങ്ങള്‍ക്ക് വേണ്ടി അമാനുഷ കഥാപാത്രങ്ങള്‍ സൃഷ്‌ടിച്ച രഞ്ജിത് കൂടി പലേരി മാണിക്യവും ഇന്ത്യന്‍ റുപ്പിയുമൊക്കെ നല്‍കി തന്‍റേതായ സ്ഥാനമുറപ്പിച്ചു .മീശ പിരിച്ചിറങ്ങിയ തംബുരാക്കന്മാരെയും കോപ്രായം കാണിക്കുന്ന അറുപതിലെത്തിയ അവിവാഹിത യുവത്വങ്ങളെയും സ്നേഹപൂര്‍വ്വം നിരസിക്കാന്‍ പ്രേക്ഷകരും പതുക്കെപ്പതുക്കെ ശീലിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ ,സ്വാധീനശക്തിയുള്ള  ഒരു മാധ്യമമെന്ന നിലയില്‍ ഈ നവ സിനിമകള്‍ മലയാളി സമൂഹത്തെ എങ്ങനെ കാണുന്നുവെന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ്.
  മലയാളികളെക്കാള്‍ അതി  വൈകാരികതയെ മനസിലേറ്റിയ തമിഴ് സമൂഹത്തിലേക്കു ബാലയുടെ വിക്രം ചിത്രമായ സേതുവിലൂടെയും അമീറിന്‍റെ റാം,പരുത്തിവീരന്‍ തുടങ്ങിയവയിലൂടെയും  നവ സിനിമ കടന്നുവന്നത് അവരുടെ ആ വൈകാരികമായ ബലഹീനത മുതലെടുത്തുകൊണ്ട് തന്നെയായിരുന്നു.സുബ്രമണ്യപുരവും മൈനയും അങ്ങാടിതെരുമൊക്കെ സാധാരണക്കാരുടെയും താഴെതട്ടിലുള്ളവരുടെയും കഥ ഇതിവൃത്തമാക്കിയപ്പോള്‍ അതിനു കേരളത്തിലും സ്വീകാര്യത കിട്ടി.രജനി ചിത്രങ്ങളിലെ തായ് തങ്കച്ചി പാശത്തിനു പകരം ഭ്രാന്തമായ പ്രണയവും സുഹൃത്ബന്ധങ്ങളും വിഷയമാക്കുകയായിരുന്നു ഈ പുതു തലമുറ ചിത്രങ്ങള്‍.എന്നാലും പരിശുദ്ധ പ്രണയവും സ്വന്തം ഭാഷയോടും ആചാരങ്ങളോടുമുള്ള ആഭിമുഖ്യവും മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അവയിലെ കഥാപാത്ര സൃഷ്ടികള്‍.
                   പക്ഷേ ഇന്നത്തെ മലയാള സിനിമയുടെ കഥയും കഥാപാത്രങ്ങളും കാണുമ്പോള്‍ കേരളമെന്നത് ഏതോ പടിഞ്ഞാറന്‍ രാജ്യമാണെന്ന് തോന്നിപ്പോകുന്നു.പ്രേമം എന്നതു എന്തോ വൃത്തികെട്ട സംഭവമാണെന്നും ആണും പെണ്ണും തമ്മില്‍ ശാരീരികമായ ബന്ധം മാത്രം മതി (അന്യന്‍റെ ഭാര്യയാണെങ്കില്‍ വളരെ നല്ലത്)എന്ന 'പുരോഗമനചിന്തയും' സ്ത്രീ സ്വാതന്ത്ര്യമെന്നത് വെള്ളമടിക്കാനും പയ്യന്‍റെ  ചന്തിക്ക് നോക്കി കമന്‍റ്ടിക്കാനും കാര്യം കാണാന്‍ സ്വന്തം ശരീരം ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ആണെന്നും ഇതൊക്കെയുന്ടെങ്കില്‍മാത്രമേ നമ്മളും മെട്രോ മലയാളിയാകൂ എന്നും ഉത്ഘോഷിക്കുന്ന ഈ മാറ്റം എന്തിന്‍റെ സൂചനയാണ്?ഇനി ഇതൊക്കെതന്നെയാണോ മലയാളി?

                മലയാളത്തില്‍ കഴിഞ്ഞ കാലത്ത്  അധമ സഞ്ചാരങ്ങളെയും അവിഹിത ബന്ധങ്ങളെയും സാഹിത്യത്തിന്‍റെ മധുരം പുരട്ടി കഥ പറഞ്ഞ സിനിമാക്കാരനായിരുന്നു പദ്മരാജന്‍.തൂവാനത്തുമ്പികള്‍ പ്രിയപ്പെട്ട ചിത്രമായിക്കാണുന്നവരെ ആകര്‍ഷിച്ചത് അതിലെ ശുഭാപര്യവസായിയായ അവിഹിത ബന്ധമല്ലാതെ മറ്റെന്താണ് ?അതേസമയം ഭരതന്‍ ചിത്രങ്ങളില്‍ യാഥാര്‍ത്യത്തിന്‍റെ കയ്പ്പ് നിറഞ്ഞ ബന്ധങ്ങളായിരുന്നു കാണാന്‍ കഴിഞ്ഞത്.അക്കാലത്തെ ന്യൂ ജെനറേഷന്‍ സിനിമകളായിരുന്നു ഇരുവരുടേതും.ഈ രണ്ടു പ്രതിഭകളുടെ അനുകരണം അല്ലേ പദ്മരാജന്‍ ചിത്രങ്ങളുടെ മോഡേണ്‍ പതിപ്പായ മലയാള സിനിമയും പഴയ ഭരതന്‍ സിനിമയുടെ പതിപ്പെന്നു തോന്നിപ്പിക്കുന്ന പുതിയ തമിഴ് സിനിമയും .
എങ്കിലും മേല്‍പ്പറഞ്ഞ ഒരു തമിഴ് സിനിമയും "കോപ്പി" എന്ന  പേരുദോഷം കേള്‍പ്പിച്ചില്ല എന്നു മാത്രമല്ല  അത് അവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമകളാവുകയും  ചെയ്തു.ഉദാഹരണത്തിന് മൈന,അങ്ങാടി തെരു  ,ആഴകര്‍സാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളുടെ കഥ എത്രത്തോളം ലളിതവും എന്നാല്‍ വ്യത്യസ്ഥവുമായിരുന്നു?എന്നാല്‍ മലയാളത്തിലെ നവ സിനിമകളില്‍  പാസഞ്ചര്‍,സാള്‍ട്ട് ന്‍ പെപ്പര്‍, ഇന്ത്യന്‍ റുപ്പി എന്നിവയല്ലാതെ അടിച്ചുമാറ്റലിന്‍റെ ചരിത്രം ഇല്ലാത്ത എത്ര പടങ്ങളുണ്ട് ?കൊക്ക്ടയ്ല്‍,ചാപ്പകുരിശു,ബ്യൂട്ടിഫുള്‍,ഗുലുമാല്‍,അന്‍വര്‍ തുടങ്ങി മലയാളത്തിന്‍റെ പുതിയ അഭിമാനങ്ങളൊക്കെ അമേരിക്കേന്നും അര്‍ജെന്ടീനേന്നും കൊറിയേന്നുമൊക്കെ പെറുക്കിക്കൊണ്ടുവന്ന മാലിന്യങ്ങ ളാണന്നു മനസ്സിലാകുമ്പോള്‍ (ലേലം എന്ന സിനിമയിലെ ഈപ്പച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജനുസ്സിന്‍റെ കൊണം...എല്ലാത്തിന്‍റെയും തൊലി വെളുവെളാന്നാ...പിന്നെ ..പൂച്ചേടെ ജാതി കണ്ണും..)എന്തോ ഒരു നിരാശ.കടമെടുക്കാത്ത ഭാവനയും പ്രതിഭയും കൊണ്ട്  നമ്മളെയും മറ്റു ഭാഷക്കാരെയും വിസ്മയിപ്പിക്കാന്‍ ഈ പുതിയ സിനിമാക്കാര്‍ക്ക്‌ കഴിയുമെന്ന് പ്രതീക്ഷിക്കാം.(അതുവരെ എനിക്കവരോട് തിരുമേനി നേരത്തെ പറഞ്ഞതാ...ഇറവ..ഇറവ..ഇറവറന്‍സ്....ബഹുമാനക്കുറവ് !)         


This post first appeared on ഈ-ലോകവും... ഞാനും., please read the originial post: here

Share the post

സിനിമ -മലയാളം തമിഴ് ന്യൂ ജെനറേഷന്‍

×

Subscribe to ഈ-ലോകവും... ഞാനും.

Get updates delivered right to your inbox!

Thank you for your subscription

×