Get Even More Visitors To Your Blog, Upgrade To A Business Listing >>

സ്ഥലത്തെ പ്രധാന പരോപകാരികള്‍

                   ചാനലുകാരും രാഷ്ട്രീയക്കാരും ചേര്‍ന്നവതരിപ്പിച്ച നെയ്യാറ്റിന്‍കര റിയാലിറ്റി ഷോ അവസാനിച്ചു.ശെല്‍വരാജ് എന്ന പുതിയ സൂപ്പര്‍സ്റ്റാറിന്‍റെ  (പ്രിഥ്വിരാജ് ക്ഷമിക്കുക ഇതു മറ്റൊരു സുപ്പര്‍സ്റ്റാര്‍ രാജ് ആണ്) ഉദയം കണ്ട ഈ ഷോയുടെ ഫലം പതിനഞ്ചാം തീയതി വരുമ്പോള്‍  അഴിമതി നടത്താനുള്ള പുതിയ അവസരവും MLA  ക്വാര്‍ട്ടേഴ്സില്‍ ഒരു ഫ്ലാറ്റും സമ്മാനമായിക്കിട്ടുന്നതാര്‍ക്കെന്ന കാര്യവും എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായ ജനങ്ങള്‍ക്ക്‌ കാണാം .എന്തിനാണ് നമ്മള്‍ വോട്ടു ചെയ്യേണ്ടതെന്ന ചോദ്യത്തിനു രാഷ്ട്രീയക്കാരില്‍ നിന്ന് കിട്ടിയ ഉത്തരം കാലുമാറ്റത്തിനും വഞ്ചനക്കുമെതിരെ,കൊലപാതകരാഷ്ട്രീയത്തിനെതിരെ,ഭൂരിപക്ഷ സമുദായത്തിന്മേലുള്ള  പീഡനത്തിനെതിരെ എന്നിങ്ങനെയായിരുന്നു.ഈ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിളിടപെട്ടു നിയമസഭയില്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുത്തു നാടിനു നന്മ ചെയ്യുന്ന ഒരു ജനപ്രതിനിധിയെ തരാം എന്ന് ആരും പറഞ്ഞില്ല.ഉത്സവത്തിനു അമ്പലത്തിലും പള്ളിയിലും പോകുന്ന ആവേശത്തില്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് വോട്ടു ചെയ്തു മടങ്ങിയ പൊതുജനവും ഇത്തരം ചോദ്യോത്തരങ്ങള്‍ക്കു സമയം കണ്ടെത്തിയതായി തോന്നുന്നില്ല.അല്ലെങ്കില്‍ ഏതവന്‍  ജയിച്ചാലും കഞ്ഞി കുടിച്ചു കഴിയണമെങ്കില്‍ സ്വയം അധ്വാനിച്ചു വക കണ്ടെത്തണമെന്ന തിരിച്ചറിവാകാം കാരണം.



               ചന്ദ്രശേഖരന്‍ വധം ഒരു രാഷ്ട്രീയ ക്രൂരതയായി ചര്‍ച്ച ചെയ്ത സമൂഹത്തിലേക്കാണ് വണ്‍..  ടൂ... ത്രീ ...പതിമൂന്ന്‌ എന്നു പറഞ്ഞു മണിയാശാന്‍റെ കടന്നുവരവ്.ബാറ്റ്മാന്‍ സീരീസില്‍ ഹീത്ത് ലെട്ജെര്‍ അനശ്വരമാക്കിയ വില്ലന്‍ ജോക്കറിനെപ്പോലെ പാര്‍ട്ടിക്കാരെയും ചാനലുകാരെയും ഞെട്ടിച്ചു ആശാന്‍റെ നാക്ക് വ്യതിചലിച്ചപ്പോള്‍ സഹായ സഹകരണ കൊലപാതകങ്ങളുടെ പുതിയ പഴയ കഥകളാണ് പുറത്തു വന്നത്.ചാനലുകള്‍ ഇവിടെ അവതരിക്കുന്നതിനു മുന്‍പേ മണ്മറഞ്ഞ അഞ്ചേരി ബേബിയും ബാലുവും നാല്‍പ്പാടി വാസുവും ജയകൃഷ്ണന്‍ മാഷുമൊക്കെ ശവമാടം പൊളിച്ചിറങ്ങി ഇടതന്‍റെയും വലതന്‍റെയും താമരക്കാരുടെയുമൊക്കെ ഉറക്കം കെടുത്താനിറങ്ങിയിരിക്കുകയാണ്.എങ്കിലും മാധ്യമങ്ങള്‍ എത്രനാള്‍ പ്രധാന വാര്‍ത്തയാക്കും എന്നതനുസരിച്ചിരിക്കും ഇവരുടെയൊക്കെ പുതിയ ജീവിതം.അല്ലെങ്കില്‍,കണ്ടാല്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവര്‍ക്ക് ചാണ്ടിച്ചന്‍റെ  താറാവുകറിയും കുഞ്ഞാപ്പയുടെ ബിരിയാണിയും കഴിച്ചു ഒരു അത്താഴപ്പാര്‍ട്ടിയിലൂടെ മുക്കിക്കളയാവുന്ന ചെറിയ പ്രശ്നം മാത്രമാണ് ഈ ശവക്കുഴി തോണ്ടല്‍ .


 
ഇപ്പോള്‍ മണിക്കെതിരെ പ്രസംഗത്തിന്‍റെ  പേരില്‍ കേസെടുത്ത പോലീസ്സ് തന്നെയാണ് ജഡ്ജി കൈക്കൂലി വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സുധാകരനെതിരെയും കേസെടുത്തത്.എന്നിട്ടെന്തായി?ഒരു സഖാവും അതിനെക്കുറിച്ചു ഇപ്പോള്‍ സൂചിപ്പിക്കുന്നതു പോലും ഇല്ല .തെരഞ്ഞെടുപ്പു കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മറ്റു ചില പ്രതിഭാസങ്ങളാണ് ലാവലിന്‍,ഐസ്ക്രീം,റൌഫ് തുടങ്ങിയവ.കയ്യാമം വച്ച് നടത്തപ്പെടും എന്ന് പറഞ്ഞവര്‍ അധികാര സ്ഥാനങ്ങളില്‍ തുടരുകയും കയ്യാമം വയ്പ്പിക്കും എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ കയ്യാമത്തിനരികെയുമായതും  പരോപകാരത്തിന്‍റെ  മറ്റൊരു ഉദാഹരണമല്ലേ?മൂന്നാറിലും മതികെട്ടാന്‍ മലയിലുമൊക്കെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം വെട്ടിപ്പിടിച്ച മലയോര കൊണ്ഗ്രസ്സുകാര്‍ക്കും മണിയന്മാര്‍ക്കുമൊക്കെ വിഷമം വയനാട്ടിലെ രണ്ടരയേക്കറിനെക്കുറി ച്ചാണ്.നിയമത്തിന്‍റെ ബുള്‍ഡോസ്സറു മായിറങ്ങുമെന്നു പറഞ്ഞ തിരുവഞ്ജൂരിന്‍റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് പറയേണ്ടി വരുന്നു.
                സ്കൂളും കോളേജും കോഴ്സുമെല്ലാം വാരിക്കോരി നല്‍കി സമുദായ നേതാക്കള്‍ക്ക് കച്ചവടം നടത്താന്‍ സഹായം ചെയ്യുന്നതില്‍  റബ്ബും റബ്ബര്‍ ജോസഫും പോളിറ്റ് ബേബിയുമൊക്കെ ഒരു പോലെ മത്സരിക്കുകയായിരുന്നല്ലോ. പരോപകാരത്തിന്‍റെ  എളമരം ചാണ്ടി കഥകള്‍ പറയുന്ന ടൈറ്റാനിയത്തിലെ അഴിമതിക്കും ഇന്നെന്തു സംഭവിച്ചു.അവിടെ ദ്രവിച്ചു കൊണ്ടിരിക്കുന്ന യന്ത്രസാമഗ്രികള്‍ ജനാധിപത്യത്തിന്‍റെ നാണക്കേടായി നമുക്ക് മുന്‍പില്‍ നില്‍ക്കുന്നു.അച്ചുമ്മാനും ഐസ്സക്കും അന്നുണ്ടാക്കിയ കോലാഹലങ്ങള്‍ കണ്ടു മുഖ്യമന്ത്രി ക്കുപ്പായം തുന്നിച്ച  ചെന്നിത്തലയോ വോട്ടിട്ട് ഇവരെയൊക്കെ ജയിപ്പിച്ചുവിട്ട പോതുജനമാണോ വിഡ്ഢിയായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.അഴിമതി കാട്ടി ജയിലു കണ്ട ഒരു പിള്ളേച്ചന്‍ രക്തത്തില്‍ ഇരുമ്പു കൂടുന്ന  ഒരു മഹാരോഗം പിടിപെട്ടു ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ സുഖമായി നമുക്കിടയില്‍ വിലസുന്നതും ഈ പരസഹായ ക്കമ്മിറ്റികള്‍ നമുക്ക് കാട്ടിത്തന്നു.(അദ്ദേഹത്തിന്റെ രക്തത്തിലെ ഇരുമ്പു കൊണ്ടാണ് പൂജപ്പുരയിലെ കമ്പികളുണ്ടാക്കിയതെന്നും പറയാന്‍പറ്റാത്തിടത്ത് കേറ്റാന്‍ പറ്റിയ പാരകള്‍ പണിയാന്‍ ആ ഇരുമ്പ് പഷ്ടാനെന്നും ചില ദ്രോഹികള്‍ പറഞ്ഞു നടക്കുന്നുണ്ട് കേട്ടോ).

                സ്വന്തം ജോലിയോട് ആത്മാര്‍ഥതയുള്ള ചില ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും ഉള്ളതു കൊണ്ട് ഭരണയന്ത്രം പതുക്കെയാണെങ്കിലും തിരിഞ്ഞുകൊണ്ടെയിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ജനസമ്പര്‍ക്കം എന്ന റിയാലിറ്റി ഷോ നടത്തി ജനങ്ങളെ പറ്റിക്കാമെന്ന മുഖ്യന്‍റെയും കൂട്ടരുടെയും തന്ത്രത്തിന് എത്രനാള്‍ ആയുസ്സുണ്ടാകും.ഇതുവരെ തുടങ്ങാത്ത ബുള്ളറ്റ് ട്രെയിനിന്‍റെയും അതിവേഗ പാതയുടെയും പടം കാണിച്ചു വാര്‍ഷികപരസ്യം മിനിട്ടിനു മിനിട്ടിനു നല്‍കുന്നത് ജനങ്ങളെ പറ്റിക്കാനോ അതോ ചാനലുകാര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാനുള്ള പുതിയ പരസഹായ പ്രവര്‍ത്തനമാണോ  എന്നു നമ്മളാണ് ചിന്തിക്കേണ്ടത് .കാരണം പൊതുജനം കഴുതയെന്നു പറയുന്നത് ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്നാണ്!


This post first appeared on ഈ-ലോകവും... ഞാനും., please read the originial post: here

Share the post

സ്ഥലത്തെ പ്രധാന പരോപകാരികള്‍

×

Subscribe to ഈ-ലോകവും... ഞാനും.

Get updates delivered right to your inbox!

Thank you for your subscription

×