Get Even More Visitors To Your Blog, Upgrade To A Business Listing >>

ദാസനും വിജയനും കണ്ണൂരില്‍




രാജപ്പന്‍ തെങ്ങുംമൂട് ഉദയന്‍റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത തിരക്കഥ  ഞാന്‍ മോഷ്ടിച്ചെടുത്തതില്‍ നിന്നും  ചില പേജുകള്‍.





സീന്‍ 52
രാത്രി.
വിജയന്‍റെ വീട്.കട്ടിലില്‍ കിടക്കുന്ന ദാസനും വിജയനും (കട്ടില് മാത്രം കാണിക്കുക.വീടിന്‍റെ പടം സ്ക്രീനില്‍ വരാതെ നോക്കണം)

ദാസന്‍:എടാ വിജയാ...

വിജയന്‍:എന്താടാ ദാസാ?

ദാസന്‍:എടാ ..നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?

വിജയന്‍:ഏതു ബുദ്ധി ?

ദാസന്‍:ഇതുപോലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്ന ബുദ്ധി!

വിജയന്‍:ദാസാ..ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനെ..
ഇനി നമുക്കാ തടി സുനിയേം അന്ധേരി കോരയേം വിളിച്ചു ഒരു പാര്‍ട്ടി കൊടുക്കണം ..

ദാസന്‍:പിന്നേ ..കോരേടെ മോടെ കല്യാണപ്പാര്‍ട്ടിക്ക്  പോയതിന്‍റെ ബഹളം ആ കെളവനും ചാനലുകാരും നിര്‍ത്തിയിട്ടില്ല! ഇനി അവന്മാരെ കണ്ട ഭാവം പോലും വേണ്ട!

വിജയന്‍:എന്നാ വേണ്ട .ഇപ്പൊ ഒരെണ്ണം അല്ലേ തീര്‍ന്നുള്ളൂ ..അത് നാലായി,പത്തായി,നൂറായി,ആയിരമായി...കുലംകുത്തികളില്ലാത്ത ലോകം..ഹോ..നമുക്കങ്ങു സുഖിക്കണം....

ദാസന്‍:ആഹാ..തീര്‍ന്നവന്‍റെ   വീട്ടുകാരുടെ കരച്ചിലു കേള്‍ക്കാന്‍ തന്നെ എന്തൊരു  സുഖം...എന്തൊരു സംഗീതാത്മകം..ആഹാ..

വിജയന്‍:ഐശ്വര്യത്തിന്‍റെ സൈറന്‍ മുഴങ്ങുന്നത് പോലുണ്ട്.അല്ലേ?
ദാസന്‍:ഈശ്വരാ രക്ഷിക്കണേ...

വിജയന്‍:പതുക്കെപ്പറ..നമുക്ക് ഈശ്വരനൊന്നും ഇല്ലെന്നറിയില്ലേ?


പെട്ടന്ന് വെളിച്ചം അണയുന്നു.സ്ക്രീനില്‍ ഇരുട്ട് മാത്രം..എന്തോ തട്ടിവീഴുന്ന ശബ്ദം.

ദാസന്‍:ശ്ശെ ...പവര്‍ക്കട്ടിന്റെ സമയത്ത് മാത്രം വരുന്ന ആ കള്ളിപ്പൂച്ച എത്തിയിട്ടുണ്ട്.




സീന്‍ 53
പകല്‍
ഓഫീസ് റൂം
ഓഫീസിലിരുന്നു ടിവി കാണുന്ന ദാസനും വിജയനും.ടിവിയില്‍ വാര്ത്താവായനക്കാരന്‍റെ  കഥകളി.

"പ്രധാന വാര്‍ത്തകള്‍..ചന്ദ്രന്‍ വധക്കേസില്‍ മുഖ്യ പ്രതി തടി സുനിയും അന്ധേരി കോരയും പിടിയില്‍.ഗൂഡാലോചനയുടെ ചുരുളഴിയുന്നു...ദാസനും വിജയനും പോലിസ് നിരീക്ഷണത്തില്‍...."

(പേടിച്ചരണ്ട ദാസന്‍റെ മുഖം ക്ലോസപ്പില്‍ .ഒരു നിമിഷം നിശബ്ധത.ക്യാമറ വീണ്ടും ടിവിയിലെക്കെത്തുമ്പോള്‍ പരസ്യം)

"സണ്ണീ ...എനിക്കെന്തെങ്കിലും പുളിയുള്ളത് തിന്നാന്‍ തോന്നുന്നു..."

ദേഷ്യത്തോടെ ടിവി ഓഫ്‌ ചെയ്യുന്ന വിജയന്‍: അവളുടെ ഒരു പുളി തീറ്റി..മനുഷ്യനിവിടെ തീ തിന്നു കൊണ്ടിരിക്കുമ്പോഴാ....ഡാ ദാസാ ..നീയല്ലേ പറഞ്ഞത് ആരും പിടിക്കില്ല എന്ന്? ഇപ്പൊ എന്തായി?

ദാസനും ദേഷ്യത്തില്‍:നീയല്ലേ അന്ന് സി ബി ഐ ക്കാരോട് പറഞ്ഞത് ഇവിടെ മാത്രമല്ല പിടി അങ്ങ്  ടെല്ലീലുമൊണ്ടെന്നു?ടെല്ലീം ബംഗാളും പോയിട്ട് തോട്ടുമുക്കില്‍പ്പോലും പിടിയില്ലെന്നു ഇപ്പോഴാ മനസ്സിലായത്‌.അച്ചു അമ്മാവന്‍ അന്നേ പറഞ്ഞതാ..നിന്‍റെ കൂടെ കൂടിയാല്‍ ചൊമന്നവനും നാറുമെന്ന്‌.!

വിജയന്‍: ഡാ...ഡാ..നീയത്രയ്ക്ക്  ചൂടാവണ്ട...എന്തായാലും നീ വെറും ലോക്കല്‍ കമ്മിറ്റിയും ഞാന്‍ പീബിയുമാ..അത് മറക്കണ്ട!...നികൃഷ്ട ജീവീ..കുലംകുത്തീ....

ദാസന്‍ :പീബീന്നു വച്ചാല്‍ ഇങ്ങേരെ പോക്കറ്റിലല്ലേ ..(പിറുപിറുക്കുന്നു)പ്രകാശം പരത്തുന്നവനേ...... അങ്ങനെ മണിയാശാനും പണിയായി.എന്തൊക്കെയായിരുന്നു..വെടിവെച്ചുകൊന്നു..കുത്തിക്കൊന്നു...തല്ലിക്കൊന്നു...ഹോ.

വിജയന്‍:എടാ ദാസാ..നമുക്കീ നാടുവിട്ടാലോ?

ദാസന്‍:എങ്ങോട്ട്?


വിജയന്‍:മലപ്പൊറത്തെക്ക്‌ ...അവിടെ നമുക്കൊരാളുണ്ട്....പണ്ട് ക്യാനഡാ യിലേക്ക് വിസ ശരിയാക്കിത്തന്ന കുഞ്ഞാപ്പ.



സീന്‍ 54
തിരയൊഴിഞ്ഞ കടല്‍തീരം...ഒരു ബക്കറ്റിലെ വെള്ളം മാത്രം അലയടിച്ചുകൊണ്ടിരിക്കുന്നു.അതില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ നിന്നും ക്യാമറ ദൂരേക്ക്‌ നോക്കി നില്‍ക്കുന്ന ദാസനെയും വിജയനെയും ഫോക്കസ് ചെയ്യുന്നു.അവരുടെ അടുത്തേക്ക് വരുന്ന കുഞ്ഞാപ്പ.

കുഞ്ഞാപ്പ :ബാലകൃഷ്ണാ ...കൊച്ചുകള്ളാ..

വിജയന്‍(അമ്പരപ്പോടെ):ഇത് ഞാനാ...വിജയന്‍.

കുഞ്ഞാപ്പ:യ്യോ..ഇതെന്‍റെയൊരു സ്ഥിരം ഡയലോഗാണ് പുള്ളേ...ന്താ  ഇന്‍റെ..പ്രശ്നം?മലപ്പൊറത്തെക്ക്‌  വരണം.. ല്ലേ? ദേ ..ആ കാണുന്നത് കാലിഫോര്ണിയെലേക്ക് ചരക്കു കേറ്റാന്‍പോന്ന ഉരുവാണ്‌. നിങ്ങക്ക് രണ്ടാക്കും വേണ്ടി വേണങ്കില് ഞമ്മളിത് മലപ്പൊറം കടപ്പൊറം വഴി തിരിച്ചുവിടാം...

അടുത്ത് കെട്ടിയിട്ടിരിക്കുന്ന കൊതുമ്പു വള്ളത്തിലേക്ക്‌ ക്യാമറ തിരിക്കുക.(നിര്‍മ്മാതാവേ കപ്പല് കാണിക്കണമെങ്കില്‍ ചെലവു കൂടും പറഞ്ഞേക്കാം)

ദാസന്‍:ഉമ്മന്‍ പോലീസിന്‍റെ കയ്യില്‍പെട്ടാലോ?  

കുഞ്ഞാപ്പ:അതിനു പോലീസിന്‍റെ  മൂക്കിനകത്തേക്കല്ലാലോ..നിങ്ങള് പോണത്.പോലീസും കില്ലിസ്സും ഇല്ലാത്ത ഒരുപാട് കടപ്പൊറം മലപ്പൊറത്തൊണ്ട്.അത് കുഞ്ഞാപ്പൂനു നല്ലപോലറിയാം. ങ്ങളൊരൊറ്റക്കാര്യം ചെയ്‌താല്‍ മതി.വെള്ളത്തോപ്പീം പച്ച ബെല്‍റ്റും കരുതണം .കരപറ്റ്യാലൊടന്‍ വെള്ള ബനിയന്റേം ലുങ്കീടേം കൂടെ അതെടുത്തിട്ടോളീന്‍.പിന്നെ അത്യാവശ്യം ചെല വാക്കുകള് ഞാനിപ്പം പഠിപ്പിച്ചു തരാം..ഒന്നൂല്യാ...അസലാമു അലൈക്കും....വലൈക്കും ഉസലാം...

ദാസന്‍:ഇയ്യാള് നമ്മളെ വലയ്ക്കുമോ?

കുഞ്ഞാപ്പ: ല്ലെടാ ശെയ്ത്താനേ ...ആരേലും ചോയ്ച്ചാല് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..എന്ന് പറഞ്ഞാ മതി ..ബാക്കിയൊക്കെ ഞമ്മളേറ്റു.പിന്നെ അവിടെച്ചെന്നു ഐസ്ക്രീം ..ചാക്ക്..റൌഫ് .എന്നൊന്നും മിണ്ടിയേക്കല്ല് ...അതൊക്കെ മുട്ടന്‍ ചീത്തവാക്കുകളാ...

വിജയന്‍:അപ്പൊ എല്ലാം പറഞ്ഞപോലെ കുഞ്ഞാപ്പാ ...

ദാസന്‍:കുഞ്ഞാപ്പ ഞമ്മടെ ദൈവാ ...കുഞ്ഞാപ്പ ഞമ്മടെ ദൈവാ ..

കണ്ണു തുടച്ചു നില്‍ക്കുന്ന കുഞ്ഞാപ്പുവിന്‍റെ അടുത്തേക്ക് വരുന്ന  ഐസ്ക്രീം വില്‍പനക്കാരന്‍റെ അവസ്ഥ പ്രേക്ഷകനിലേക്ക് വിട്ടുകൊണ്ടു
കൊതുമ്പു വള്ളത്തിലേറി തുഴഞ്ഞു പോകുന്ന ദാസന്‍റെയും വിജയന്‍റെയും പിന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന ചുവന്ന സൂര്യനിലേക്കു ക്യാമറ പതുക്കെ തിരിയുമ്പോള്‍ എഴുതിക്കാണിക്കണം "ശുഭം"

(നിര്‍മ്മാതാവിന്‍റെ കയ്യില്‍ കാശ് ബാക്കിയുണ്ടെങ്കില്‍  
മലപ്പുറത്ത്‌ ഇറങ്ങുന്ന ദാസനെ നായിക കല്യാണം  കഴിക്കുന്നതായി തിരുവനന്തപുരത്തെക്കൊരു ക്ലൈമാക്സും വിജയനെ കല്യാണം കഴിക്കുന്നതായി കണ്ണൂരേക്കൊരു  ക്ലൈമാക്സും കടല് നീന്തി വന്നു കുഞ്ഞാപ്പ കെട്ടുന്നതായി മലപ്പുറത്തേക്കൊരു  ക്ലൈമാക്സും എടുത്തു വച്ചാല്‍ നന്നായിരിക്കും.)



This post first appeared on ഈ-ലോകവും... ഞാനും., please read the originial post: here

Share the post

ദാസനും വിജയനും കണ്ണൂരില്‍

×

Subscribe to ഈ-ലോകവും... ഞാനും.

Get updates delivered right to your inbox!

Thank you for your subscription

×