ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു. അടുത്ത ക്രിസ്മസിനു ഞാൻ ഉണ്ടാകുമോ എന്നറിയില്ല. ശരിക്ക് പറഞ്ഞാൽ ഈ ആശങ്ക എനിക്ക് എന്നും ഉണ്ടായിരുന്നു. നാളെ ഞാൻ ഉണ്ടാകുമോ എന്ന ആശങ്ക. ജീവിതത്തോടുള്ള അഭിനിവേശമാണ് ഈ ആശങ്കയുടെ അടിസ്ഥാനം എന്നും എനിക്കറിയാം. ജീവിതം നമ്മെ അത്രമേൽ പ്രലോഭിപ്പിക്കുന്നു. ഇതിനിടയിൽ എന്താണ് നാളെ എന്നും ഞാൻ കുട്ടിക്കാലം മുതൽ ചിന്തിക്കാറുണ്ടായിരുന്നു. മദ്രാസിൽ വെച്ചാണ് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ആദ്യമായി വായിക്കുന്നത്. ആദ്യത്തെ വായനയിലും പിന്നീടങ്ങോട്ടുള്ള തുടർവായനയിലും നിരന്തരമായ ചിന്തയിലും കാലത്തിന്റെ പൊരുൾ എന്റെ ബുദ്ധിക്ക് വഴങ്ങിയിരുന്നില്ല.
Related Articles
പിന്നീട് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ടെക്‌നിക്കൽ വശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കാലം ആപേക്ഷികമാണ് എന്ന അറിവ് എനിക്ക് ഗ്രഹിക്കാനായി. അതോടൊപ്പം കാലം കേവല യാഥാർഥ്യം ആണെന്ന ബോധമാണ് മനുഷ്യരുടെ സകല ദു:ഖങ്ങൾക്കും കാരണം എന്നും എനിക്ക് മനസ്സിലായി. അപ്പോൾ ശ്രീബുദ്ധനെ തിരുത്താനാണ് എനിക്ക് തോന്നിയത്. ആശകളല്ല, മിഥ്യയായ കാലത്തെ സത്യമായി കരുതുന്നതാണ് ദു:ഖത്തിനു നിദാനം എന്നായിരുന്നു എന്റെ കണ്ടെത്തൽ. അതുകൊണ്ടാണല്ലൊ നാളെയെ പറ്റിയ ആശങ്ക മനുഷ്യരെ വേട്ടയാടുന്നത്. ഇതൊക്കെ ചിന്തിച്ചുകൊണ്ട് നടന്നിരുന്ന എന്റെ മദ്രാസ് ജീവിതത്തിൽ എനിക്ക് നാളെകൾ ഉണ്ടായിരുന്നില്ല എന്ന് ഇതെഴുതുമ്പോൾ ഞാൻ ഓർക്കുന്നു. നാട്ടിൽ വന്ന് ഒരു കുടുംബം സ്ഥാപിച്ചതിനു ശേഷമാണ് എനിക്കും നാളെയെ പറ്റി ആശങ്ക ഉണ്ടാകാൻ തുടങ്ങിയത്. അപ്പോൾ മുതൽ ഞാൻ, ഞാൻ മാത്രം അല്ലല്ലൊ. എന്നെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ടല്ലൊ.
ക്രിസ്തുമസിനെ പറ്റിയാണല്ലൊ പറഞ്ഞു തുടങ്ങിയത്. ആഘോഷങ്ങളെ ജീവിതത്തിന്റെ അലങ്കാരങ്ങളായാണ് ഞാൻ കാണുന്നത്. അല്ലാതെ എന്ത് അർഥമാണ് ആഘോഷങ്ങൾക്കുള്ളത്. വെറും കെട്ടുകഥകളും പൊലിപ്പിച്ച നൂണകളുമാണ് എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനം. കന്യകയായ ഒരു സ്ത്രീ പ്രസവിക്കുമോ? ഇല്ല. കുരിശിലേറ്റപ്പെട്ട ഒരാൾ അവിടെ കിടന്ന് ഉയിർത്തെഴുന്നേൽക്കുമോ? ഒരിക്കലുമില്ല. കുരിശിൽ തറയ്ക്കൽ അക്കാലത്തെ ഒരു വധശിക്ഷാ രീതിയായിരുന്നു, അത്രയേയുള്ളൂ. ഇവിടെ തൂക്കിക്കൊല്ലുന്നത് പോലെ. എന്തെന്ത് കെട്ടുകഥകളാണ്. ദൈവം പ്രവാചകരെ ഏർപ്പാടാക്കുമോ? ആരാണത് പറഞ്ഞത്. ദൈവം എനിക്ക് അരുളപ്പാട് നൽകി എന്ന് ഞാൻ പറഞ്ഞാൽ ഞാനൊരു പ്രവാചകനാകുമോ? ഒരിക്കലുമില്ല. അത് പോലെ മഹാബലി എന്നൊരു ചക്രവർത്തി ഭൂമിയെ ഭരിച്ചിരുന്നോ? ആ ഭരണത്തിൽ എല്ലാ മനുഷ്യരും ഒരേപോലെയുള്ള സോഷ്യലിസം നടപ്പാക്കിയിരുന്നോ? എന്നിട്ട് ആ ചക്രവർത്തി പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ടോ? എത്ര മനോഹരമായ ഭാവനകളാണ്. ആഘോഷങ്ങളുടെ കാര്യം ഇത്രയേയുള്ളൂ. പുതിയ ആഘോഷങ്ങൾ ചിട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് നാം പഴയ ആഘോഷങ്ങൾ ആഘോഷിക്കുന്നു. ഇമ്മാതിരി അലങ്കാരങ്ങൾ ജീവിതത്തിന്റെ വിരസത ഇല്ലാതാക്കുന്നു.
അപ്പോൾ എന്താണ് നാളെ, അഥവാ എന്താണ് കാലം? കാലം ചലിക്കുന്നുണ്ടോ? ഭൂതകാലം അവിടെയുണ്ടോ? നാളെ ഉണ്ടാകുമോ? സമയം എന്നത് ചലിക്കുന്ന ഒരു രഥം ആണോ? സത്യം പറഞ്ഞാൽ ചലിക്കുന്നത് ഭൂമിയാണ്. ഭൂമിയാണ് ചലിച്ച് ചലിച്ച് ദിവസങ്ങൾ ഉണ്ടാക്കുന്നത്. ആ ദിവസങ്ങളുടെ ഓർമ്മയാണ് ഭൂതകാലം. വരാനിരിക്കുന്ന ദിവസത്തിന്റെ സങ്കല്പമാണ് നാളെ. ഓർമ്മകളെയും സങ്കല്പങ്ങളെയും കൂട്ടിയിണക്കി മനസ്സ് കാലബോധം നെയ്തെടുക്കുകയാണ്. കാലം യാഥാർഥ്യമല്ല അപേക്ഷികമാണ്.
ഭൂമി മാത്രമല്ല ചലിക്കുന്നത്. ഭൂമിയിലെ ഓരോ അണുവും അണുവിലെ പാർട്ടിക്കിളുകളും അണുക്കൾ ചേർന്ന തന്മാത്രകളും നിരന്തരം ചലിക്കുന്നു. പ്രകൃതിയിൽ , പ്രപഞ്ചത്തിൽ സകലതും ചില്ലറയായും മൊത്തമായും ചലിക്കുന്നു. ആ ചലനമാണ് തലച്ചോറ് വികസിച്ച മനുഷ്യരിൽ കാലബോധം ഉണ്ടാക്കുന്നത്. അതെ കാലം മനുഷ്യർക്ക് മാത്രമാണ് സ്വന്തം. ആപേക്ഷികമായ കാലത്തെ യാഥാർഥ്യമായി കരുതുന്നത് ദു:ഖത്തെ മാത്രമല്ല ജീവിതത്തിനു പ്രതീക്ഷയും കൂടി നൽകുന്നു. ആ പ്രതീക്ഷ തന്നെയാണല്ലൊ ജീവിതത്തിന്റെ പ്രേരണയും പ്രലോഭനവും.
This post first appeared on ശിഥില à´šà´¿à´¨àµà´¤à´•à´³àµâ€, please read the originial post: here