മുംബൈ നഗരത്തില്‍ ഒരാഴ്ച മുമ്പാണ് ക്ലോറില്‍ വാതകചോര്‍ച്ച മൂലം നൂറ്റിഇരുപതോളം പേര്‍ ആസ്പത്രിയിലായത്. ഇതില്‍ അഞ്ചുപേരുടെ നില അതി ഗുരുതരമായിരുന്നു. മരണത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അവര്‍ ഇപ്പോഴും ചികിത്സയിലാണ്. ക്ലോറിന്‍വാതകം ചോരുന്ന വിവരം അറിഞ്ഞത് രണ്ടു കുട്ടികളാണ്. അസാധാരണമായ ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ ഉറങ്ങിക്കിടന്ന മറ്റുള്ളവരെ വിളിച്ച് എഴുന്നേല്പിച്ചതുകൊണ്ടാണ് ഉറക്കത്തിലൂടെ മരണത്തിന് കീഴടങ്ങുമായിരുന്ന നിരവധി പേര്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ദുരന്തം കനത്തതാകുമായിരുന്നു.
പതിമ്മൂന്ന് വര്‍ഷം മുമ്പ് മുംബൈ പോര്‍ട്ട് ട്രസ്റ്റ് മേഖലയില്‍ നിക്ഷേപിച്ച സംഭരണികളില്‍നിന്നാണ് ചോര്‍ച്ചയുണ്ടായത്. അപകടകാരിയായ വാതകമാണ് ക്ലോറിന്‍ എന്നത് സ്‌കൂളില്‍ പഠിക്കുന്ന ഏതു കൊച്ചുകുട്ടിക്കും അറിയാം. അത്തരം അപകടകാരിയായ വാതകസംഭരണികള്‍ പതിമ്മൂന്ന് വര്‍ഷം മുമ്പ് അത്രമാത്രം 'ധൈര്യത്തോടെ' എത്ര അശ്രദ്ധമായാണ് നാം ഉപേക്ഷിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഓരോ കാര്യത്തോടും നാം സ്വീകിക്കുന്ന സമീപനത്തിന്റെ മുഖമാണ് വെളിപ്പെടുന്നത്. ദുരന്തത്തെപ്പറ്റി ഇപ്പോള്‍ ഒരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുന്നത് തടയാനുള്ള മാര്‍ഗങ്ങളെപ്പറ്റി നാം അജ്ഞരാണ്. നമുക്ക് അക്കാര്യങ്ങളൊന്നും അറിയില്ല.
ഇനി മറ്റൊരു ദുരന്തം ഉണ്ടാവുമ്പോഴാണ് നമ്മള്‍ കണ്ണുതുറക്കുക. അപ്പോഴാണ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങുക. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ പതിനായിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. കശുവണ്ടിക്ക് തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ മരുന്നു മൂലം ഒരുപാട് പേരുടെ ജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട ദുരന്തം കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും തുടരുന്നു. പെപ്‌സിയും കൊക്കകോളയും നമ്മുടെ ഭൂഗര്‍ഭജലം പോലും ഊറ്റിയെടുത്ത് പാലക്കാട് ജില്ലയില്‍ മറ്റൊരു ദുരന്തം വിതയ്ക്കുമ്പോള്‍ നമ്മള്‍ ഇപ്പോഴും ഇത്തരം കമ്പനികള്‍ കൊണ്ടുവരുന്ന വികസനത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നു. കമ്പോള സംസ്‌കാരം നമ്മെ കീഴടക്കിയപ്പോള്‍ മറ്റെന്തിനും വിലയുണ്ടായപ്പോള്‍ വിലയില്ലാതായത് മനുഷ്യജീവനു മാത്രമാണ്.
മനുഷ്യജീവന് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ലെന്ന കാര്യമാണ് ഭോപ്പാല്‍ വാതകദുരന്തം നമ്മോടു പറയുന്നത്. ആദ്യ പരിഗണന നലേ്കണ്ട പൗരന്റെ ആരോഗ്യത്തിന് നാം അവസാന പരിഗണനയാണ് നല്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങള്‍ നിരോധിച്ച നോവാള്‍ജിന്‍ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ ഇന്ത്യയില്‍ സുലഭമായി വിറ്റഴിയുന്നത്. അതു നമ്മള്‍ വാങ്ങി കഴിക്കുന്നു. മറ്റ് അവയവങ്ങള്‍ തകരാറിലാവുന്നു. അതിന് മറ്റൊരു നിരോധിത മരുന്ന് കഴിക്കുന്നു. ഈ ചക്രം ആവര്‍ത്തിക്കുന്നു.
നാം ഗിനി പന്നികളായി മാറുന്നു. നമ്മുടെ ആര്‍ത്തിയുടെ ഭാഗമായി വന്‍ ദുരന്തം സൃഷ്ടിക്കുന്ന ഫാക്ടറികള്‍ നാം തന്നെ ആരംഭിക്കുന്നു. ഉത്പന്നങ്ങള്‍ പുറത്തെത്തുമ്പോള്‍ മനുഷ്യജീവന്‍ പട്ടടയിലുമെത്തുന്നു.
മുംബൈ നഗരത്തിലെ രാവിലെയുള്ള തീവണ്ടി യാത്രതന്നെ നോക്കുക. എത്ര ആയിരങ്ങളാണ് തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നത്. ഒരു കൈവിട്ടാല്‍ ജീവിതം ഇല്ലാതായി. അത്ര വിലയേ മനുഷ്യജീവനു കല്പിക്കുന്നുള്ളൂ. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നില്ല. മനുഷ്യന് ഇതൊന്നും ആവശ്യമില്ല എന്ന മനോഭാവം മാറണം. പിതമ്മൂന്ന് വര്‍ഷം മുമ്പ് ക്ലോറില്‍ സംഭരണി അലസമായി ഉപേക്ഷിച്ച മനോഭാവം അതാണ് കാണിക്കുന്നത്. അല്ലെങ്കില്‍ ദുരന്തങ്ങള്‍ നമ്മുടെ കൂട്ടുകാരായി നമുക്കൊപ്പമുണ്ടാകുമെന്ന കാര്യം വിസ്മരിക്കരുത്.