Get Even More Visitors To Your Blog, Upgrade To A Business Listing >>

വാച്ചും ദൈവവും.

Tags: agraveacute

                            ഇന്ന് യാദൃശ്ചികമായി യു റ്റൂബിലൂടെ കടന്നുപോകുമ്പോഴാണ് "മനുഷ്യന്റെ പരിണാമം " എന്ന പേരിൽ ദിലീപ് മാമ്പിള്ളിൽ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ(https://www.youtube.com/watch?v=ervayWzBBRc) കണ്ടത്.സംഭവം വളരെ സിമ്പിളായതുകൊണ്ടും പരിണാമത്തേക്കുറിച്ച് എനിക്കിപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നതുകൊണ്ടും ആ സംശയങ്ങൾ ദൂരീകരിക്കാൻ ഞാൻ സമീപിക്കേണ്ടത് വീണ്ടും വീണ്ടും ശാസ്ത്രത്തെ തന്നെ ആയതുകൊണ്ടും ഞാനാ വീഡിയോ ഡൗൺലോഡ് ചെയ്തെടുത്തു.അത് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആ വീഡിയോയ്ക്കുതാഴെ നിരവധി കമന്റുകൾ കാണുന്നത്.അതിലൊരു കമന്റ് എന്റെ ശ്രദ്ധയെ പിടിച്ചുനിറുത്തി.നാലുമാസങ്ങൾക്കു മുമ്പ് പോസ്റ്റ് ചെയ്ത ആ കമന്റ് ഇതാണ്.

    4 months ago
മനുഷ്യന്റെ ഉൽപ്പത്തിയെപ്പറ്റിയെ അറിയാൻ ബൈബിൾ വായിക്കൂ. താങ്കളുടെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് കൈയിലെ തൊലി കൂടി ഉണ്ടായതല്ലല്ലോ? അതിനെ സൃഷ്ടിച്ച ഒരു കമ്പനിയെ കാണിക്കുന്നു എന്നതുേ പോലെ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടിതാവുണ്ട്. സയൻസ് പൂർണ്ണതയാണോ? ആകാശത്തിന്റെ കണ്ടെത്താൻ സാധിക്കുമോ?
അങ്ങനെയാണ് ഞാനാ വാച്ചിനേക്കുറിച്ച് കൂടുതൽ ചിന്തിക്കാനിടയായത്.ആദ്യം വാച്ചിന്റെ ചരിത്രമാണ് എന്റെ മനസ്സിലേയ്ക്ക് വന്നത്.അതിങ്ങനെയായിരുന്നു.
 
                       മനുഷ്യൻ കാലത്തെ അളക്കാൻ ശ്രമിച്ചത് ഇങ്ങനെയായിരിക്കാം.അവന്റെ ഭാവനയിൽ ആകാശവസ്തുക്കളൊക്കെ ഭൂമിയ്യേ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അതിലവന്റെ ശ്രദ്ധ ആകർഷിച്ചത് സൂര്യനും ചന്ദ്രനുമായിരിക്കണം.അതുകൊണ്ടുതന്നെ അവയുടെ ചലനവുമായി ബന്ധപ്പെടുത്തിയായിരിക്കണം മനുഷ്യൻ കാലത്തെ അളന്നത്.ഉദാഹരണത്തിന് സൂര്യൻ അവനു ദൃശ്യമാകുന്ന സമയം(ഇന്ന് നാം പ്രഭാതം എന്നുപറയും.) മുതൽ അവന്റെ ഉച്ചിയിലെത്തുന്ന സമയവും പിന്നീട് പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറയുന്നതുവരേയുള്ള സമയം(പ്രദോഷം).പിന്നീട് ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അതിന്റെ ഏറ്റക്കുറച്ചിലുകൾ അവനെ കുഴക്കിയെങ്കിലും ചന്ദ്രനേയും കാലഗണനയ്ക്കുപയോഗിച്ചു ആദിമമനുഷ്യൻ.

                           പിന്നീട് നിഴലുകളുടെ വലിപ്പച്ചെറുപ്പം നോക്കി സമയത്തെ അളക്കാൻ ശ്രമിക്കുകയും അതിന്നായി നിഴൽ ഘടികാരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു അവൻ.എന്തെല്ലാം കുറവുകളുണ്ടെങ്കിലും അന്നത്തെ മനുഷ്യന്റെ മുന്നേറ്റമായിരുന്നു അത്.പിന്നീട് ചെറിയ സമയങ്ങളെ അളക്കുവാനായി മണൽ ഘടികാരവും ജലഘടികാരവും അവനുണ്ടാക്കിയതും അവന്റെ മുന്നേറ്റം തന്നെയായിരുന്നു.

                  പിന്നീട് സമയമളക്കുന്ന ഘടികാരം കാലങ്ങൾക്കുശേഷമാണ് പുതുരൂപം സ്വീകരിക്കുന്നത്.ശാസ്ത്രത്തിൽ മറ്റുരംഗത്തുണ്ടായ നേട്ടങ്ങളേക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കാലമളക്കൽ പുതുരൂപങ്ങളെ സ്വീകരിക്കുന്നത്.ഉദാഹരണത്തിന് അമർത്തിചുറ്റിവച്ച ചുരുളിൽ (Compressed Spring) ഊർജ്ജം സംഭരിക്കുന്നുണ്ടെന്ന കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി, അത് ചുരുളഴിയുമ്പോൾ സ്വതന്ത്രമാകുന്ന ഊർജ്ജത്തെ ഉപയോഗപ്പെടുത്തി പൽചക്രങ്ങൾ ചലിപ്പിച്ച് സമയമളക്കുന്ന വിദ്യ നിലവിൽ വന്നു.അതൊരു കുതിച്ചുചാട്ടമായിരുന്നു സമയമളക്കലിന്റെ രംഗത്തെങ്കിലും.പിന്നീട് മാറ്റങ്ങൾ വളരെ വേഗമായിരുന്നു.ഈ ഘടികാരത്തിന് (ഇതിനുപയോഗിക്കുന്ന മലയാള വാക്കാണ് വാച്ച് , ഇംഗ്ലീഷിലുള്ള എന്ന Watch വാക്കിന്റെ മലയാളീകരിക്കൽ)ഉണ്ടായിരുന്ന കുഴപ്പം ചുരുളിലെ ഊർജ്ജം മുഴുവൻ തീരുമ്പോൾ വാച്ച് പ്രവർത്തനരഹിതമാകും.പിന്നീട് ആരെങ്കിലും വാച്ചിലുള്ള ഒരു ബട്ടൺ തിരിച്ച് ആ ചുരുൾ വീണ്ടും മുറുക്കണം. തുടർന്ന് ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വന്നു.നമ്മൾ കൈ അനക്കുന്നതനുസരിച്ച് വാച്ചിനുള്ളിലെ ചുരുൾ മുറുകിക്കൊണ്ടിരിക്കും.അതുകൊണ്ട് ബട്ടൺ തിരിച്ച് വാച്ചിനു ജീവൻ വൈപ്പിക്കുന്ന പണി ഒഴിവായിക്കിട്ടി.

                  പിന്നീടാണ് ഇലക്ടോണിക് വാച്ചുകളുടെ രംഗപ്രവേശം.ആദ്യമാദ്യം ബാറ്ററിയിൽ ഇലക്ടോമാഗ്നറ്റിക്കലായി പ്രവർത്തിപ്പിക്കുന്ന ഒരു സോളിനോയ്ഡ് ഉപയോഗിച്ച് ചുരുളിനെ ചലിപ്പിച്ചെങ്കിൽ ഈ വാച്ചുകളെ അതിവേഗം പുറന്തള്ളി ക്വാർട്സ് വാച്ചുകൾ വന്നു.
പുറത്ത് ശാസ്ത്രം പുരോഗമിക്കുകയായിരുന്നു.സീസിയം എന്ന ആറ്റം വിശ്രമാവസ്ഥയിൽ പൂജ്യം ഡിഗ്രി കെല്വിൻ ഊഷ്മാവിൽ 919,2631,770 തവണ കമ്പനം ചെയ്യാനെടുക്കുന്ന സമയമാണ് ഒരു സെക്കന്റ് എന്ന് മനുഷ്യൻ കണ്ടുപിടിച്ചു.വളരെ കൃത്യതയോടെ നടക്കുന്ന പല പരീക്ഷണങ്ങൾക്കും സമയകൃത്യത നിർബന്ധമാണ്.അത്തരം സ്ഥലങ്ങളിൽ ഈ കമ്പനത്തെ അടിസ്ഥാനമാക്കിയുള്ള സമയനിർണ്ണയരീതി പ്രാബല്യത്തിൽ വന്നു.ഇത് വാച്ചുകളിലേയ്ക്കും പകർന്നു.പിന്നീട് സ്മാർട്ട് വാച്ചുകളുടെ കാലമായി.നിങ്ങളുടെ പോക്കറ്റിലുള്ള മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് വരുന്ന കോളുകളും മെസ്സേജുകളും കാണിച്ചുതരാനും അങ്ങനെ ഒരു നൂറ് ഉപയോഗങ്ങളുള്ളതുമായ സ്മാർട്ട് വച്ചുകളാണ് ഇന്ന് രംഗം ഭരിക്കുന്നത്.

                              ഇതാണ് വാച്ചുകളുടെ ഒരു ഏകദേശചരിത്രം.ഈ ചരിത്രത്തിന്റെ ഏതുഘട്ടത്തിലാണ് ദൈവം ഇടപെട്ടത് എന്ന് കമന്റിട്ട സുഹൃത്തിനു പറയാൻ കഴിയുമോ?അതോ ഇന്ന് എന്റെ കയ്യിൽ കെട്ടിയ വാച്ചാണ് ദൈവം സൃഷ്ടിച്ചതെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? എന്തായാലും ആ ഉദ്ദേശം ശരിയല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.കാരണം വാച്ചിന്റെ ക്രമാനുഗതമായ ചരിത്രത്തിൽ വാച്ചിനു പുറത്തുള്ള സാമൂഹ്യമണ്ഡലത്തിലെ മാറ്റങ്ങൾ വാച്ചിന്റെ ചരിത്രത്തേയും മാറ്റിയിട്ടുണ്ടെന്നുകാണാം ,അതല്ലാതെ പുറമേയുള്ള ഒരു ശക്തിയുടെ ഇടപെടൽ എങ്ങുമൊട്ട് കാണാനുമില്ല.

                            അതായത് നമ്മുടെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് നമ്മുടെ തൊലികൂടി ഉണ്ടായതല്ലെന്നും എന്നാൽ അതിനൊരു സൃഷ്ടികർത്താവില്ലെന്നും അത് മനുഷ്യസമൂഹത്തിന്റെയാകെയുള്ള ഉൽപ്പന്നമാണെന്നും മനസ്സിലാവുന്നു.ഹേയ് വാച്ചുണ്ടാക്കിയ കമ്പനിയില്ലേ എന്ന് ചോദിച്ചാൽ , ചരിത്രപരമായി വളർന്ന് വികസിച്ചുവന്ന ശാസ്ത്രവും ടെക്നോളജിയും ഉപയോഗിച്ച് നിരവധി തൊഴിലാളികളുടെ സാമൂഹ്യ ഉൽപ്പന്നമാണ് ഇന്ന് നമ്മൾ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച്. വാച്ചുണ്ടാക്കുന്ന കമ്പനിയിലെ ഒരു തൊഴിലാളി വാച്ചിന്റെ ഏതെങ്കിലും ഒരു ഘടകം മാത്രം നിർമ്മിക്കുന്ന സെക്ഷനിൽ പണിയെടുക്കുന്നവനായിരിക്കും.അങ്ങനെ നിരവധി സെക്ഷനുകളിലെ ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കൽ(അസ്സെബ്ലി) സെക്ഷനിലെ തൊഴിലാളികൾ കൂട്ടിച്ചേർക്കുമ്പോഴാണ് വാച്ചാകുന്നത്.അല്ലാതെ പഴയ ഫ്യൂഡൽ കാലത്തേതുപോലെ ഒരു കൊല്ലനിരുന്ന് ഇരുമ്പ് പഴുപ്പിച്ച് കൂടംകൊണ്ട് തല്ലി പരത്തി വായ്ത്തല മൂർച്ച കൂട്ടി തൂമ്പയുണ്ടാക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയല്ല വാച്ചുനിർമ്മാണം. നമ്മുടെ കമന്റുകാരൻ അങ്ങനെ ധരിച്ചുവശായതുപോലെ തോന്നുന്നു.

                   അപ്പോൾ ബൈബിൾ കാലഘട്ടത്തിൽ നിന്നും ഖുറാൻ കാലഘട്ടത്തിൽ നിന്നും വേദകാലഘട്ടത്തിൽ നിന്നും മാറി ഇന്ന് മുതലാളിത്ത ഉൽപ്പാദനരീതി ഉപയോഗിക്കുന്ന കാലത്തെത്തി.അതും വെറും മുതലാളിത്തമല്ല, കുത്തക മുതലാളിത്തം.ഈ കാലഘട്ടത്തിൽ എവിടെയാണോ അസംസ്കൃതവസ്തുക്കളും തൊഴിലും മറ്റ് അനുസാരികളും വിലകുറഞ്ഞ് ലഭിക്കുന്നത് അവിടെ ഉൽപ്പാദനം നടത്തുക മറ്റൊരിടത്തത് വിൽപ്പനയ്ക്ക് വയ്ക്കുക (അതു ചിലപ്പോൾ ഒരു രാജ്യത്തിനകത്തു തന്നെയാകാം അല്ലെങ്കിൽ മറ്റു പലരാജ്യങ്ങളിലാവാം)എന്ന അവസ്ഥയിലേക്കെത്തി നിൽക്കുന്നു കാര്യങ്ങൾ.ഇതൊന്നും ബൈബിൾ ഖുറാൻ വേദകാലത്തെ ദൈവങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങളാണ്.എന്നാൽ മനുഷ്യനത് സാധ്യമായത് അവന്റെ സാമൂഹ്യമായ അധ്വാനവും അതിന്റെ സാരാംശം തലച്ചോറിൽ സൂക്ഷിക്കാനും പിന്നീട് ആ സൂക്ഷിച്ചുവച്ചതിൽ മാറ്റംവരുത്തി സമൂഹത്തിൽ പ്രയോഗിക്കാനും ആ മാറ്റവും തലച്ചോറിൽ രേഖപ്പെടുത്താനും കഴിഞ്ഞതുകൊണ്ടാണ്.ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ ഇടപെടൽ സമൂഹത്തിൽ മാറ്റം വരുത്തുന്നു , അത് മനുഷ്യന്റെ തലച്ചോറിനെ മാറ്റുന്നു, ആ മാറിയ സമൂഹത്തിൽ മാറിയ തലച്ചോറോടെ വീണ്ടും ഇടപെടുന്നു,ഇത് രണ്ടിലും വീണ്ടും മാറ്റം വരുത്തുന്നു, ഈ ചരിത്രം തുടർന്നുകൊണ്ടേയിരിക്കുന്നു.ഈ മാറ്റം മനസ്സിലാക്കാത്തവരാണ് ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നിന്നുകൊണ്ട് അത് ദൈവസൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്ന് പറയുന്നത്.അതുകൊണ്ടുതന്നെയാണ് ചരിത്രത്തോടൊപ്പമല്ലാത്ത ശാസ്ത്രപഠനം അപൂർണ്ണമാണെന്നു പറയുന്നതും.

Share the post

വാച്ചും ദൈവവും.

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×